Wednesday, August 10, 2011

മുക്കുറ്റികള്‍ പിന്നേം പൂത്തപ്പോള്‍.....















വീണ്ടും ഒരോണക്കാലം വന്നിരിക്കുന്നു, ഒരോ വര്‍ഷവും കടന്നുപോകുന്നതിന്റെ വേഗതയളക്കാന്‍ കഴിയാത്തതുകൊണ്ടാവാം ഓണം വീണ്ടും വിരുന്നുവന്നതറിയാന്‍ കഴിയാഞ്ഞത്‌. കഴിഞ്ഞകൊല്ല്ലത്തെ ഓണത്തിനുശേഷം ഒരുകൊല്ലം കഴിഞ്ഞുപോയെന്നത്‌ അവിശ്വസനീയമാണ്‌ എന്തായലും ബസിലിരിക്കുമ്പൊള്‍ റോഡിന്റെ ഇരുവശവും ഹരിതഭംഗിയില്‍ ചിതറികിടക്കുന്ന മുക്കുറ്റിപൂക്കളെ കണ്ടപ്പോളാണ്‌ പ്രകൃതി വീണ്ടും ഋതുമതിയായെന്നും അവള്‍ക്കു പൂത്താലവുമായി വരുന്ന വസന്തത്തെ കുറിച്ചും ചിന്തിച്ചത്‌. മുക്കുറ്റിപൂക്കള്‍ ഭൂമിക്കു മൂക്കുത്തി അണിഞ്ഞപോലെ പൂവിളിയുടെ വരവറിയിച്ചു കൂട്ടം കൂട്ടമായിട്ടാണ്‌ ഒഴിഞ്ഞപാടങ്ങളിലും റോഡിന്റെ വശങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നത്‌. മുക്കുറ്റിയുടെ കൂടെ തന്നെ കൂട്ടുകാരായ മറ്റുപൂക്കളും വിരിഞ്ഞിരിക്കും,അവരാണ്‌ അത്തം മുതല്‍ ഒാരോ പൂക്കളത്തിലും നിറയാന്‍ പോകുന്നത്‌, തുമ്പ, ചെമ്പരത്തി, ഒടിച്ചിറ്റിപൂവ്‌, മാങ്ങാനാറി, ചെഞ്ചിന്‍ റോസ്‌, ശംഖുപുഷ്പം, വാടമല്ലി, കൃഷ്ണകിരീടം, ചെണ്ടുമല്ലി, തെച്ചി, കാശിതുമ്പ, നന്ത്യാര്‍വട്ടം, നാലുമണിപൂവ്‌, മത്തന്റെപൂവ്‌, കുമ്പളത്തിന്റെപൂവ്‌, അങ്ങനെ എത്ര എത്ര പൂക്കളാണ്‌ നമ്മുടെ തൊടിയിലും മുറ്റത്തുമായി ആരുടേം ഉത്തരവില്ലാതെ വളരുന്നത്‌ അല്ലെങ്കില്‍ വളര്‍ന്നിരുന്നത്‌, ചിലപ്പോള്‍ ഇപ്പോഴും ഇവയെല്ലാം പൂത്തുനില്‍ക്കുന്നുണ്ടാകാം നമുക്കു പൂക്കളെ നോക്കാന്‍ സമയം ഇല്ലാത്തതുകൊണ്ടു കാണാത്തതായിരിക്കും.
വീട്ടില്‍ പൂക്കളമിട്ടിട്ടു വര്‍ഷങ്ങാളായിട്ടുണ്ടാകും സ്കൂളുപോണ കാലത്ത്‌,ഇനി ഒരു പെണ്‍കുട്ടി വീട്ടില്‍ വന്നു കേറിട്ടുമതി അമ്മയ്ക്കു ഇപ്പതിനൊന്നും വയ്യ. അന്ന് അമ്മ അത്തത്തിന്റെ രണ്ടുദിവസം മുമ്പുതന്നെ മണ്ണുകുഴച്ചു ചാണകം തേച്ചു പൂവിടാന്‍ തറയുണ്ടാക്കും ഞങ്ങടെ വീട്ടില്‍ത്തെ താരതമ്യേനെ ചെറുതായിരിക്കും തറവാട്ടിലെ തറ വലുതായിരിക്കും. ആദ്യ ദിവസങ്ങളിലെ താല്‍പര്യം ഓണംകഴിയാറകുമ്പോളക്കും വഴിപാടയിമാറും, അമ്മ തറയില്‍ ചാണകം തേക്കറാവുമ്പോഴേക്കും പൂക്കള്‍ ഞങ്ങള്‍ ശേഖരിച്ചിരിക്കും, മിക്കവാറും മുറ്റത്തുള്ളതോ തൊടീലുള്ളതോ വേലിമുന്നോക്ക തന്നെയായിരിക്കും, ചെലപ്പോള്‍ അപ്പൊറത്തവീട്ടിലേക്കും, റോട്ടിലിക്കും, തറവാടിലേക്കും അന്വേഷണം നീളും. തറവാട്ടില്‍ പലതരത്തിലുള്ള ചെമ്പരത്തികളുണ്ടായിരുന്നു അതും വലിയ മരം പോലയാണു നിന്നിരിന്നത്‌, ഞാന്‍ ചില ദിവസങ്ങളില്‍ വൈകുന്നേരം തറവാട്ടുന്നു ചെമ്പരത്തി മൊട്ടുകള്‍ പൊട്ടിച്ചുകൊണ്ടുവന്നിട്ടു ചെടികളുടെ ഇടയില്‍ ഇടും അത്‌ പിറ്റേ ദിവസം വിരിഞ്ഞു പാകമായിരിക്കും, ആരടെ ആവോ ഈ ബുദ്ധി?. രാവിലത്തെ പൂവിടലൊക്കെ കഴിഞ്ഞാല്‍ പിന്നെ കാക്കൊല്ല പരീക്ഷക്കു പൂവാറാവും, സ്കൂളുപോണ വഴിലെ എല്ലാ വീട്ടിലേയും പൂക്കളം ശ്രദ്ധിക്കും, നേരമ്പോക്കിനുവേണ്ടി ഓരോന്നിനും മാര്‍ക്കിടും പരീക്ഷ കഴിഞ്ഞുവരുമ്പൊ മഴേത്തു പൂക്കളങ്ങളോക്കെ നനഞ്ഞു കുതിര്‍ന്നിരിക്കും ചിലര്‌ കുടവെച്ചു സംരക്ഷിച്ചിരിക്കും, അവര്‍ അവരുടെ പ്രയത്നം മഴേത്തു നശിപ്പിക്കാന്‍ ഒരുക്കമല്ല.
ഞങ്ങടെ വീട്ടില്‌ പൂക്കളത്തിന്റെ ഭാഗമാവാന്‍ ഭാഗ്യമല്ലാത്തവരും ഉണ്ടായിരുന്നു റോസു നിറത്തിലുള്ള റൊസും പിന്നെ തെച്ചീം, ഇതു രണ്ടും പൂവിടാന്‍ പൊട്ടിക്കാന്‍ അമ്മ സമ്മതിക്കറില്ല കാരണം ഇവ രണ്ടും മാമന്റോടന്നു കൊടുന്നതാണ്‌, അമ്മ തന്നെയാണു മാമന്റോടത്തെ മുറ്റത്തു അവ വാരസ്യാരുടെ വീട്ടുന്നു കൊടുന്നു കുഴിച്ചിട്ടു വളര്‍ത്തിയുണ്ടാക്കിയത്‌, ഇത്‌ അമ്മ എടക്കിടക്കു പറയാറൂംണ്ട്‌, അതു കൊണ്ടു അവര്‍ രണ്ടുപേരും ശ്രേഷ്ടന്മാരയി അങ്ങനെ നിന്നു.
ചിലകൊല്ലങ്ങളില്‍ പൂവക്കിട്ടിട്ടങ്ങനെ തകര്‍ക്കുമ്പോളായിരിക്കും ഏതേങ്കിലും തള്ളാരുവന്നിട്ട്‌ അമ്മടേടത്തു പറയ്യ്യാ "ഇയ്യ പൂവുടുണ്ടൊ, ഇക്കൊല്ലല്ലെ പടിഞ്ഞാറെ അച്ചാച്ചന്‍ മരിച്ചത്‌" പിന്നേ പിറ്റേസം മുതലാതറ ഒഴിഞ്ഞുകിടക്കും കൊറച്ചൂസം മഴകൊണ്ടിട്ട്‌ അതിന്റെ പണികഴിയും.
തിരുവോണം കഴിഞ്ഞു മാമന്റോടെക്കു പൂവുമ്പൊ അവിടെ കാണാറുള്ളത്‌ അമ്മമ്മ തുളസികൊണ്ടും നാലുമണിപൂവുകൊണ്ടും ഇട്ടപൂക്കളമായിരിക്കും അമ്മമ്മ തറോന്നും ഇണ്ടാക്കറില്ല. മാമന്റോടെ അമ്മ കൊടുന്നുവെച്ചതടക്കം കൊറേ വൈവിധ്യമാര്‍ന്ന പൂക്കളുണ്ടായിരുന്നു മണ്ടകത്തിന്റതീനേം പാമ്പുകാവിന്റതീനേം ചന്തത്തോടെ നിന്നിരുന്ന കൃഷണകിരീടങ്ങള്‍ എന്റെ മനം കവര്‍ന്നിരിന്നു.
മുക്കുറ്റിപൂക്കളെ നിങ്ങള്‍ക്കൊരായിരം നന്ദി വീണ്ടും ഓര്‍മ്മകളുടെ വസന്തതിലേക്കു കൊണ്ടു പോയതിന്‌ ഓണസ്മൃതികളുടെ സുഗന്ധം പരത്തിയതിന്‌.

Wednesday, July 6, 2011

മൂന്നാം ലോക മഹായുദ്ധം

ക്രിക്കറ്റ്‌ യുദ്ധവും, ഫുട്ബോള്‍ യുദ്ധവും നാലു കൊല്ലം കൂടുമ്പൊള്‍ പതിവായ്‌ എത്താറുണ്ട്‌ അത്‌ കളികമ്പക്കാരെ ആവേശം കൊള്ളിക്കലുമുണ്ട്‌ എന്നാല്‍, പക്ഷേ രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിട്ടു 65 കൊല്ലത്തിലേറയായി, പിന്നീടൊന്നിനുള്ള സാദ്ധ്യധ പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും യുദ്ധക്കമ്പക്കരുടെ പൂതി മനസ്സില്‍ തന്നെയിരിന്നു. അമേരിക്കക്കു ലോകത്തെ വരുതിയില്‍ വരുത്താന്‍ യുദ്ധമെന്ന രീതിയില്‍ ഒന്നും ചെയ്യേണ്ടിയും വന്നിട്ടില്ല. ബിന്‍ ലാദന്റെ തീപ്പെടലോടെ, അത്തരത്തിലുള്ള എല്ലാ ആശയും അവസാനിപ്പിക്കകയും, തങ്ങളുടെ കാലഘട്ടത്തില്‍ ഇനി ഒരു ലോകമഹായുദ്ധം ഉണ്ടാകില്ല്ലാ എന്ന ഉറച്ചുകൊണ്ടു അഫ്ഗാനിലെ യുദ്ധവെറിയും പാക്കിസ്താനിലെ വെടികെട്ടും കണ്ടു ആശ്വസിക്കുകയാണ്‌ ഈ നൂറ്റാണ്ടിലെ യുദ്ധക്കമ്പക്കാര്‍. അങ്ങനെയിരിക്കെയാണ്‌ ഒബാമ പൊടുന്നനെ ഒരു സൈനിക ചര്‍ച്ച വിളിച്ചുകൂട്ടുന്നതും, മൂന്നാം ലോകമഹായുദ്ധത്തിനു പുറപ്പെടാന്‍ സൈന്യത്തോടു ആഹ്വാനം ചെയ്തതും. ചര്‍ച്ചകള്‍ അതീവ രഹ്സ്യമായിരിക്കണം കാരണം ശത്രുക്കള്‍ അതിഭയങ്കരന്മാരാണ്‌ മൂപ്പര്‌ ചട്ടം കെട്ടി. എന്നാല്‍ ശത്രുവാരെന്നറിഞ്ഞപ്പോള്‍ ശക്തരും തന്ത്രശാലികളും സൊഫസ്റ്റികേറ്റഡുമായ യു.എസ്‌ സൈന്ന്യം ശരിക്കും വിറച്ചു പോയി കേരളം! പട്ടാപകല്‍ ആരെയും നിഷ്കരണം വെട്ടികൊല്ലുന്നവര്‍, പ്രായോ, ബന്ധോ നോക്കാതെ പെണ്ണായി പിറന്നവരെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍, ചെല്ലപ്പേരിട്ടു വിറപ്പിച്ചു നടക്കുന്ന ഗുണ്ടകള്‍ അവരേക്കാള്‍ പേടി സ്വപ്നമായ പോലീസുകാര്‍ ഇതിലെല്ല്ലാം ഉപരി ഇപറഞ്ഞ എല്ലാ തെണ്ടിതരത്തിലും ഉള്‍പ്പെടുന്ന പലനിറത്തിലുള്ള രാഷ്ട്രീയക്കാര്‍. കേരളമെന്നുകേട്ടപ്പോള്‍ ഒബാമയുടെ സൈന്ന്യമാദ്യം സോറി പറഞ്ഞുവെന്നാണ്‌ രഹസ്യ വിവരം.

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വന്‍ നിധി ശേഖരം പിടിച്ചെടുക്കനാണത്രേ കേരളത്തിലേക്കു ഒബാമ പടയൊരുക്കും നടത്തുന്നത്‌. നൂറ്റാണ്ടുകളോളം ഭരിച്ചിട്ടും തങ്ങളില്‍ നിന്നും ഒളിപ്പിച്ച നിധി പിടിച്ചെടുക്കാന്‍ ബ്രിട്ടനും കക്ഷിചേര്‍ന്നിട്ടുണ്ടെന്നാണ്‌ കേള്‍വി.

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയുടെ വിവരങ്ങള്‍ പുറത്തുവന്ന ശേഷം ഒരാഴ്ച കഴിഞ്ഞാണ്‌ ഒബാമ സംഭവം അറിയുന്നത്‌, പി.ശശീനെ പാര്‍ട്ടീന്നു പുറത്താക്കിയ വാര്‍ത്ത കാണാനാണ്‌ ഒബാമയും തന്റെ കുടുംബത്തിനോടു സാമ്യമുള്ള വാര്‍ത്ത കാണാന്‍ ഹിലരി ക്ലിന്റനും മലയാളം ചാനല്‍ വെച്ചത്‌ അതങ്ങനെ രസിച്ചുകൊണ്ടു കണ്ടിരിക്കുമ്പോഴാണ്‌ സ്ക്രോള്‍ ചെയ്തു പോകുന്ന ഫ്ലാഷ്‌ ന്യൂസുകണ്ടത്‌, 'പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ നിധിയുടെ മൂല്യം 75000 കോടി കവിഞ്ഞുവെന്നും ഇനിയും അറകള്‍ തുറക്കാന്‍ ഉണ്ടെന്നും'. ആ വാര്‍ത്ത ഒബാമക്കു സഹിക്കാന്‍ കഴിയുന്നതിനുമപ്രത്തായിരുന്നു, എങ്ങനേയും എല്ലാം കൊള്ളയടിക്കണം അതിനു മൂന്നാം ലോകമഹായുദ്ധം അനിവാര്യമാണ്‌. ആങ്ങനെയാണു മൂപ്പര്‌ ശിങ്കിടികളേയും കൂട്ടി കേരളത്തിലേക്കു പടനയിക്കാന്‍ തീരുമാനിച്ചത്‌.

ഇതേ സമയം കേരളത്തില്‍ ഒബാമയെ നേരിടാന്‍ മുഖ്യമന്ത്രി എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ സമരം അടിച്ചമര്‍ത്തിയ പോലീസുകാരെ നിയോഗിച്ചു. ഇന്ത്യയില്‍ ഇന്നു ലഭിക്കാവുന്ന ഏറ്റവും നല്ല പ്രതിരോധ ശക്തിയായി അവര്‍ മാറിയിട്ടുണ്ടെന്ന മുഖ്യന്റെ വീരവാധം, മുഖ്യന്റെ 24*7 ലൈവ്‌ വെബ്‌ സൈറ്റിലൂ കണ്ട ഒബാമ ചെറുതായൊന്നു ഭയന്നു. മുഖ്യന്റെ നിലപാടില്‍ അഴിമതിയാരോപിച്ച പ്രതിപക്ഷം പിറ്റേ ദിവസം 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തി. എന്തായാലും നിധി ഒബാമ കൊണ്ടുപോകും എന്നു വിചാരിച്ച രാജ കുടുംബം നിധിയൂടെ മൂല്യം പുറത്തുവിടരുതെന്നും അതറിഞ്ഞാല്‍ തങ്ങള്‍ക്കു കുടുംബത്തോടെ ഹര്‍ട്ട്‌ അറ്റാക്കു വരുമെന്നും പറഞ്ഞു സുപ്രീം കോടതിയില്‍ ഹര്‍ജിക്കുപോയി.

പണി തീരാത്ത വിഴിഞ്ഞം തുറമുഖം വഴി ആക്രമിക്കാം എന്നു തീരുമാനിച്ച ഒബമ യാത്ര പുറപെട്ടു, വിഴിഞ്ഞത്തിന്റെ 10 കിലോമീറ്റര്‍ അടുത്തെത്തിയപ്പോള്‍ ഖോര ഖോരമായ ശബ്ദം കേട്ടു ഒബാമയും കൂട്ടരും നടുങ്ങി, അതിന്റെ കാഠിന്യം കൂടിവന്നപ്പോള്‍ ഒബാമയും കൂട്ടരും നിധി വേണ്ട ജീവന്‍ മതിയെന്നു പറഞ്ഞു തിരിച്ചു പാഞ്ഞു പോയി.

മലയാളത്തിന്റെ തത്ത്വം പറയുന്ന, പ്രാസംഗികനായ, സാംസ്കാരികനായകന്റെ (സ്വയം ചൊറി രോഗമുണ്ടെങ്കിലും മറ്റുള്ളോരെ ചൊറിയുന്ന കാരുണ ഹൃദയന്‍) ലളിതമായ ഒരു പ്രസംഗമായിരുന്നു നിധിയെ ഒബാമയുടെ സൈന്യത്തില്‍ നിന്നു രക്ഷപെടുത്തിയത്‌, മൂപ്പരുടെ പ്രസംഗം മൂന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിനു കാരണമായി,......... സമ്മതികണം മൂപ്പരുടെ പ്രസംഗം ദിവസോം കേള്‍ക്കുന്ന മലയാളികളെ.